Monday 22 June 2009

പഞ്ഞിമരം

കുട്ടിക്കാലം തൊട്ടേ
ആകാശമാണ്‌ അവളെ
ഏറ്റവും കൊതിപ്പിച്ചത് .
പ്രത്യേകിച്ചും ,തന്റെ ചില്ലകളില്‍
വന്നിരിക്കുന്ന കിളികളേക്കാള്‍
സ്വതന്ത്രരായി ഒഴുകുന്ന മേഘങ്ങള്‍

മേഘങ്ങളെ തൊടാനായി
ആഞ്ഞാഞ്ഞ് അവള്‍
പൊക്കത്തില്‍ വളര്‍ന്നു.
അതിനും മേലേ
അവളെ കൊതിപ്പിച്ച്
മേഘങ്ങള്‍ പറന്നു
കൊണ്ടിരുന്നു .

കായ്കളുണങ്ങി നിറഞ്ഞ
ഒരു കൊടുംവേനലിന്റെ
നട്ടുച്ചയില്‍
അവളുടെ ക്ഷമ കെട്ടു.

ഒറ്റയും പെട്ടയുമായി
അവള്‍ തന്റെ കായകളെ
പൊട്ടിതെറിപ്പിച്ചു .

കുഞ്ഞു മേഘങ്ങള്‍
അവളുടെ കൈകളില്‍ നിന്നും
കക്ഷങ്ങള്‍ക്കിടയിലൂടെയും
നെറ്റിയിലുമ്മ വച്ചും
അരക്കെട്ടിനെ തഴുകിയും
ഒഴുകി നടന്നു .

''എന്റെ ആകാശമേ
എന്റെ മേഘങ്ങളെ ''
അവള്‍ വിളിച്ചു .
ആ വിളിയൊരു കാറ്റായി
കായകളെ ഞെക്കി പൊട്ടിച്ചും
മേഘങ്ങളെ
കൂടു തുറന്നു വിട്ടു കൊണ്ടു
മിരുന്നു...

Tuesday 16 June 2009

വിരുന്നിനു ശേഷം

ഒടുക്കം മീന്‍മുള്ളുകളും
കടിച്ചുവലിച്ച കോഴിക്കാലുകളും
മാത്രം .

ഒഴിഞ്ഞ ഗ്ലാസ്സുകളും
പിരിഞ്ഞു പോയവരുടെ മണവും
കിടപ്പുമുറിയില്‍ നിന്നുള്ള
കൂര്‍ക്കം വലിയും .

ഒഴിഞ്ഞ കുപ്പിയിലെ
അവസാനത്തെ തുള്ളി
അവളെ നോക്കി
പുഞ്ചിരിച്ചു , അവളും.

ആര്‍ക്കും ലഹരിയാകാന്‍
കഴിയാതെ പോയ
രണ്ടു പുഞ്ചിരികള്‍
ഉമ്മ വച്ചു .

Thursday 11 June 2009

പകരം

പൊടുന്നനേ
കറണ്ടു പോയപ്പോള്‍
നമ്മള്‍ ശബ്ദങ്ങള്‍
മാത്രമായ്
പിന്നെപ്പിന്നെ
ശബ്ദവും നമ്മില്‍
നിന്നു വേറിട്ടു നില്‍ക്കയായ്‌ .

വെട്ടത്തില്‍
കണ്ടോരോര്‍മ്മയില്‍
രൂപമുണ്ടെന്നു വച്ചു നാം
ഉറങ്ങാത്ത കൊണ്ടിപ്പൊഴും
ഉണര്‍വെന്നു
നിനച്ചു നാം .

തൊട്ടറിവത്‌ കാരണം
ഭിത്തിയുണ്ടെന്നു വച്ചു നാം
ഭിത്തിയുണ്ടെന്ന കാരണം
മുറിയെന്നും നിനച്ചു നാം .

പോകുന്നോ
രണ്ടു രൂപങ്ങള്‍
നമ്മളില്‍ നിന്നു വേറിട്ട്‌
ചാറുന്നോ
രണ്ടു ശബ്ദങ്ങള്‍
നമ്മളില്‍ നിന്നു വേറിട്ട്‌ .

പൊടുന്നനേ
കറണ്ടു വന്നപ്പോള്‍
മറ്റു രണ്ടു പേരിരിക്കുന്നു
നാമിരുന്ന കസേരയില്‍ .

ഇരുട്ടല്ലാത്ത കാരണം
വെട്ടമെന്നു നിനച്ച് ...






Tuesday 9 June 2009

വാടകമുറിയിലെ സൂര്യന്‍

സ്റ്റൌവിനു
കാറ്റടിക്കുന്ന ഒച്ച .
മണ്ണെണ്ണയുടെ മണം .
വാഷ്‌ ബേസിനില്‍
പാത്രങ്ങളുടെ ഇളക്കം .

കുത്തി മറിയുന്ന ചുമ .
പിന്നാലേ
സിഗരറ്റിന്റെ മണം .

സ്റ്റൗ തെളിഞ്ഞു
കത്തുന്നതിന്റെ ഇ ..ശ് ശ് ....

'എടാ കട്ടന്‍ കുടി ' ചങ്ങാതി
പുതപ്പു വലിച്ചുമാറ്റി
എന്നെ ഉദിപ്പിക്കുന്നു -
''ഹാ ...എനിക്കെന്തൊരു വെട്ടം !

Tuesday 2 June 2009

സൈക്കിള്‍

അന്ന്
വൈകുന്നേരങ്ങളില്‍ കവലയിലേക്ക്
സൈക്കിളില്‍ പോയവന്‍
ഇപ്പോഴും സൈക്കിളില്‍
പൊയ്ക്കൊണ്ടിരിക്കുന്നു .

വഴിയേ കൊച്ചച്ചന്‍ വന്നാല്‍
തിരിവുകളിലേക്ക് വെട്ടിമാറി
ഓടിച്ചു പോയവന്‍
ഇപ്പോഴും
വെട്ടിമാറി പൊയ്ക്കൊണ്ടിരിക്കുന്നു .

അവളെ കാണുമ്പോള്‍
തെരുതെരെയടിച്ച മണി
ഇപ്പോഴും തെരുതെരെ
അടിച്ചോണ്ടിരിക്കുന്നു .

ഇടവഴിയില്‍
വരവുപോക്കില്ലാതെ പൊട്ടിവീണ
ഒരു നിമിഷത്തില്‍
സൈക്കിളില്‍ ഇരുന്നു
അവള്ക്ക് നല്കിയ ചുംബനം
ഇപ്പോഴും ഇടവഴികളെ
കോരിത്തരിപ്പിക്കുന്നു .

പ്രീ ഡിഗ്രീ ക്കാലത്തെ
പ്രണയ ദേവദേ
നിന്നെ സ്നേഹിച്ചു കൊണ്ടിരുന്ന
പോലെ അവന്‍
പിരിഞ്ഞു കൊണ്ടുമിരിക്കുന്നു ,
ഓരോ നിമിഷവും.

മഞ്ഞു മയിലാട്ടം

തളിരുകളില്‍ നിന്നില
യിലെക്കാ യിരുന്നു
ആ മഞ്ഞുതുള്ളി
വെളിച്ചത്തിന്‍
മയില്‍പ്പീലി വിരിച്ചു
പതുക്കെ ഊര്‍ന്നിരന്ങിയത് .

ഇലയില്‍ നിന്നും
ഇലയിലേക്കൂര്‍ന്നു
മണ്ണിലെക്കാ
മയിലു പറന്നു പോയ്.

Friday 29 May 2009

ചൂണ്ടലറിയാത്ത മീനുകള്‍

പായലുകള്‍ക്കിടയില്‍
ആകാശത്തിന്റെ നീല പാകിയ
ഇടത്തില്‍ നിന്നും
ഒരു ഇര
ഞാന്നു
താന്നു
വന്നു .

ആദ്യത്തെ കൗതുകം
വായിലൂറിയ വെള്ളത്തില്‍
പതുക്കെപ്പതുക്കെ
കലങ്ങിപ്പോയി .

ഇരയെ വെട്ടി വിഴുങ്ങാനായി
തിക്കും വഴക്കുമായി .

പൊടുന്നനെ
ഇര മാഞ്ഞു പോയി ,
ഞങ്ങളില്‍ ഒരാളും .

ഞങ്ങള്‍
പായലുകല്‍ക്കിടയിലെ
ആകാശത്തെ നോക്കി നിന്നു ,
അനങ്ങാതെ .

വൈകാതെ വീണ്ടും
ഒരിര
താന്നു
വന്നു .
അല്പം മുന്‍പ് മാഞ്ഞു പോയ-
വനെ കുറിച്ചുള്ള
ഓര്‍മ്മ കൂടി
വെള്ളത്തില്‍ കലങ്ങി .

ഉന്നം

നിന്റെ അമ്പിനു

വന്നു തറക്കാന്‍ പാകത്തില്‍

ഞാന്‍ എന്റെ ഉടലിനെ

ഉന്നം പിടിക്കുന്നു .

നീ എവിടെക്കെമ്കിലും

എങ്ങനെയെങ്കിലും

എയ്യുകയേ വേണ്ടൂ .

ഞാന്‍ പാഞ്ഞു വന്നു

അവിടെ നിന്നു കൊള്ളാം .

മുറിവേറ്റു കൊള്ളാം .

പിടഞ്ഞു വീണു കൊള്ളാം .

നീ എയ്യുക മാത്രമേ ...

Thursday 28 May 2009

അവസാനത്തെ ബെല്ലിനു മുന്‍പ്

ആര്‍ദ്രമാം വാക്കാല്‍
തിരശീല ഞാന്‍ മാറ്റിത്തരാം .
തീഷ്ണമാം നോട്ടം കൊണ്ടു
വേദിയില്‍ വെട്ടം തരാം .

നാടകം 'കലക്കി' യാല്‍
ഇപ്പോഴേ പറഞ്ഞേക്കാം

കണ്ണടച്ചരങ്ങിനെ ഇരുട്ടില്‍
കെട്ടിത്താഴ്ത്തും.
പച്ച തെറിയാല്‍ തിരശീല
കത്തിച്ചു മടങ്ങും ഞാന്‍ .

പച്ചക്കുതിര

മിക്കവാറും രാത്രികളില്‍
നീ വീട്ടില്‍ വരും .
പുസ്തകത്തിന് പുറത്തോ
കസേരയുടെ ചാരിലോ
ഊരിയിട്ട ഉടുപ്പിലോ ഇരിക്കും.

പച്ചക്കുതിര വന്നാല്‍
പണം വരുമെന്ന്
പറച്ചില്‍ ഉള്ളതുകൊണ്ട്
ഞാന്‍ നിന്നെ ഓടിച്ചു കളയാറില്ല .

പണ്ടു ഞാന്‍ നിന്റെ ആള്‍ക്കാരെ
തുഞ്ചാണി കൊണ്ട് തല്ലിക്കൊന്നു
വളര്‍ത്തു മൈനകല്‍ക്കിട്ട് കൊടുക്കുമായിരുന്നു.

ഇന്നു
മൈനയെ വളര്ത്തുന്നില്ല
ഈ മുറിയില്‍ ഞാന്‍
വളര്‍ത്തുന്നത് എന്നെ തന്നെയാണ് .
തല്ലിക്കൊന്നു നിന്റെ മുന്നില്‍
ഇട്ടു തരുന്നതും എന്നെയാണ് .

എന്റെ ഉടലില്‍
ചാ....ടി വന്നിരുന്നു നീ
ഇപ്പോള്‍ ആലോചിക്കുന്നത്‌
നമ്മളെക്കാള്‍ ചെറിയ
ജീവികളെ കുരിച്ച്ചായിരിക്കാം .

Saturday 9 May 2009

ഒറ്റക്കാകും നേരങ്ങളില്‍

ചിലത് വിശദീകരിക്കാന്‍ പറ്റില്ല
കരിയിലകല്‍ക്കിടയിലെ പാമ്പിനെ പോലെ
അത് തെളിഞ്ഞും ഒളിഞ്ഞും
ഇഴഞ്ഞു കൊണ്ടേയിരിക്കും

പൊഴിച്ചിട്ട പടം പോലെ
ഏതോ ഒരിഴഞ്ഞുപോകലിന്റെ
ഓര്‍മ്മയായി അതങ്ങനെ കിടക്കും

നമ്മള്‍ മറന്നാലും
പറമ്പില്‍ ഓടി നടന്നു കളിക്കുന്ന കുട്ടികള്‍
കൌതുകത്തിന്റെ വടിയില്‍ തോണ്ടി
പാമ്പിന്‍ പടവുമായി എത്തുന്ന പോലെ
ഓര്‍മ്മിക്കാനും വിശദീകരിക്കാനും
ഇഷ്ട്ടപ്പെടാത്ത കാര്യങ്ങളിലേക്ക്
നമ്മള്‍ വീഴ്തപ്പെടും

പടമിനിയൊരു പാമ്പാവില്ല
എന്നപോലെ
ഓര്‍മ്മകള്‍ അനുഭവമായിരുന്ന നിമിഷങ്ങളിലേക്ക്
തിരിചിഴയില്ലെന്നു അറിയാമെങ്കിലും
വിശദീകരിക്കാനാവാത്ത ആ കാര്യങ്ങളില്‍
കല്ലിലെന്നപോലെ തലയിടിച്ചും
വെറുപ്പിന്റെ ചോരവാര്‍ത്തും
കഴിഞ്ഞുപോയ ഏതോ കാലത്തില്‍
എല്ലാവരും ജീവിക്കുന്നു
ഒറ്റയ്ക്കാകും നേരങ്ങളില്‍ .